ജീവിച്ചിരുന്നപ്പോഴൊക്കെ
പറയുമായിരുന്നു
നീയെന്ന ജലത്തിലേക്ക് വീണ
ഒരു കുപ്പി മഷിയാണ് ഞാനെന്ന്
പ്രാണന്‍ തൊണ്ടക്കുഴിയില്‍
എത്തും മുന്നേ കലിമ
ചൊല്ലിക്കൊടുക്കുമ്പോള്‍
കൂടെയുണ്ടായിരുന്നയാള്‍
ഒറ്റക്കാവുമല്ലോ
എന്നായിരുന്നു ആധി
അപ്പോഴും കുഴിച്ചു
തീർന്നിരുന്നില്ല ഖബർ
മരണവും, മരിച്ചവരും
മരിക്കാത്തവരും
തളം കെട്ടി നിന്നിരുന്നു
തിരുമ്മിയടച്ചിട്ടും കണ്ണുകള്‍
അടഞ്ഞിരുന്നില്ല
മലക്കുകളുടെ വരവ്
കാണുകയായിരുന്നു
കണങ്കാലും കണങ്കാലും
കൂടിപ്പിണഞ്ഞു
അപ്പോള്‍ ഭുമിയിലെ
ഏറ്റവും നല്ല കസ്തുരിയുടെ
മണം പുറത്ത് വരും,
ഒരാള്‍ക്ക് കൂടെ ഉറങ്ങാന്‍
പാകത്തിനു ഖബർ വിശാലമാകും
മുന്നറിയിപ്പില്ലാതെ
പടച്ചവന്‍ തൊട്ടതിനാല്‍
ചാരേ നിന്ന മരത്തിന്റെ
ഇലകളെല്ലാം തളിരാവും
അതിലൊരില നേരത്തേ
പൊഴിയും, ഒച്ചയുണ്ടാക്കാതെ.
No comments:
Post a Comment