Sunday, April 26, 2020

നഷ്ടപ്പെട്ട പ്രണയത്തിന്റെ അപ്രതീക്ഷിത ആനന്ദങ്ങൾ

  രാത്രി, നിങ്ങള്‍ ഉറങ്ങിയിട്ടിയില്ല എങ്കില്‍
ഒരുതരം കാർബൺ പേപ്പർ മാത്രമാണ്,
മങ്ങിക്കത്തുന്ന നക്ഷത്രങ്ങളുടെ
പോള്‍ക്ക ഡോട്ടഡ് ആകാശം
എല്ലാത്തിനും പിന്നിൽ മരണം പോലെ വിളറിയ പ്രകാശം.
മരുഭൂമിയിലെ തലയിണകള്‍ എങ്ങനെയാവും
പകല്‍ മുഴുവന്‍ ചുട്ടു പഴുത്ത്
രാത്രിയിലെപ്പോഴോ തണുക്കുന്ന
മണല്‍ നിറച്ചതാവും
എല്ലാ ദിശകളിലേക്കും വീശുന്ന
കാറ്റുകള്‍ വരെ ഉറങ്ങുന്നില്ലെന്നോര്‍ക്കുമ്പോഴാണ്

ഓ ദൈവമേ..പാതിരാത്രികള്‍ എന്ത് മനോഹരമാണ്
എന്തിനു ഉറക്കത്തിലേക്ക് മടങ്ങണം
ഇപ്പോള്‍ മൂന്ന് മണിയായിരിക്കുന്നു
നിങ്ങളിപ്പോള്‍  മരിച്ചവരോട് ഏറ്റവും
അടുത്തവരാണ്

ഉറക്കം മരണത്തിന്റെ അടുത്ത് കൂടെ
മുടിയിഴ പറപ്പിച്ച പോയ തിരിച്ചറിയാന്‍
പോലും പറ്റാതെ പോയ വണ്ടിയാണ്
വരണ്ട പൊള്ളലേറ്റ ആഴമുള്ള
3 മണി നേരങ്ങളില്‍ ആശുപത്രികളില്‍
ആളുകള്‍ മരിക്കുന്നു
നീയും ഞാനും പത്തു രൂപക്ക് വാങ്ങിയ
തണുത്ത കപ്പലണ്ടി പകുക്കുന്നു

ഉറക്കമില്ലാത്ത രാത്രികളില്‍ രണ്ട് ഭാഷകളില്‍
നമ്മള്‍ സംസാരിക്കുന്നു
ഒന്ന് വാക്കുകളുടെ ഭാഷയും
മറ്റൊന്ന് നിശബ്ദതയുടെ ഭാഷയും.
നിശബ്ദതയുടെ ഭാഷ ഉപയോഗിച്ച്
നമ്മളീ ഭൂമി മുഴുവന്‍ സംസാരിക്കും
സസ്യങ്ങൾ, മൃഗങ്ങൾ, നക്ഷത്രങ്ങൾ,
ചന്ദ്രൻ, പക്ഷികൾ പിന്നെ
ചില മനുഷ്യര്‍

എവിടെ നിന്നോ കാണപ്പെട്ട
ഒരു കുട്ടി നമ്മളോട് ചോദിക്കുന്നു
"നിങ്ങളുടെ ഉറക്കം എങ്ങനെ നഷ്ടപ്പെട്ടു?"
ഒരു ഓര്‍മ്മ അതിനെ കൊന്നു കളഞ്ഞു! 

അതിരാവിലെ പുറപ്പെടുന്ന
വണ്ടിയില്‍ നമ്മളിപ്പോള്‍
ആളധികമില്ല
ഒന്നിടവിട്ട സീറ്റുകളിലിരിക്കാം
മൂന്ന് മണിക്ക് മരിച്ച് പോയവരില്‍
നമ്മുടെ പേരുമുണ്ട്
അതിനാല്‍ തിളങ്ങുന്ന
കൂമ്പന്‍ തൊപ്പികള്‍ വച്ചവരുടെ
കാര്‍ണിവല്‍ കാണുമ്പോഴിറങ്ങാം
ഇടയില്‍ ഓടിക്കയറാം
വസന്തകാലത്തെ കാറ്റ് തുടങ്ങുന്നതിനു
മുമ്പ് കാടുകങ്ങളുടെ നിശബ്ദത
അല്ലെങ്കില്‍ ഒരിക്കലും
നിര്‍ത്താത്ത റോളര്‍ കോസ്റ്റര്‍
സവാരിക്കു മുന്നേയുള്ള
കൌണ്ടിങ്ങ്
മൂന്ന് മണിക്ക് മരിച്ചവരാണ്‌ നമ്മള്‍ 

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...