Monday, March 30, 2020

അത് ഒരു തൂവാലയിൽ പൊതിഞ്ഞെടുക്കാന്‍ പറ്റുമോ?

നിങ്ങൾ അവിടെയുണ്ടോ?  
നിങ്ങളുടെ അഗാധമായ
നിസ്സംഗത എന്നോട് സംസാരിക്കുന്നു,
ഒരു കപ്പ് ചൂടുള്ള കാപ്പി മേല്‍ 
കേൾക്കാൻ കഴിയുന്നത്ര ഉച്ചത്തിൽ.  
ദശലക്ഷം സാങ്കൽപ്പിക
സംഭാഷണങ്ങൾ എന്റെ തലയിലൂടെ പായുന്നു

ഇലകള്‍ മഞ്ഞ നിറമാക്കുന്ന
നിമിഷ നേരത്തില്‍ 
ലോകം ചുറ്റിക്കുന്ന
മന്ത്രവാദിയാണ് ഞാന്‍ 
വെള്ളം, വേരുകള്‍,
ഏകാന്ത പ്രാർത്ഥന എന്നിവയിലൂടെ
നീയെന്ന ആകാശം 
ആ വെളിച്ചത്തിനായി
തുറന്നിരിക്കുന്നു

നിന്റെ കണ്ണുകൾ പ്രകാശിക്കുന്നു
ഇതൊരു പ്രണയകഥയും സങ്കീർണ്ണമായ നുണയുമാണ്,
അതിനാൽ നമുക്ക് പൂച്ചയും എലിയും കളിക്കാം 

2.
കഥ പറഞ്ഞ പോകുമ്പോള്‍ കാണുന്ന
തടാകം, ഗുഹകൾ, നിശബ്ദമായ പാറക്കൂട്ടങ്ങൾ,
ഇരുണ്ട മരം,  നിത്യത, ശൂന്യത, ഭൂതകാലം
എന്തുചെയ്യും നമുക്ക് നമ്മളെയീ
നഗരത്തില്‍ ഒരു ദിവസത്തേക്ക്
നങ്കൂരമിട്ടാലോ

മുറിവേറ്റ ഹൃദയങ്ങൾ 
തെറ്റുകളുടെ മങ്ങിയ ഫോട്ടോകോപ്പികള്‍
സൂക്ഷിക്കുന്ന ശൂന്യമായ പാത്രങ്ങൾ
അതിൽ ഞാൻ എന്റെ
വിശുദ്ധ പുസ്തകത്തിന്റെ പേജുകൾ തിരയുന്നു
കണ്ടെടുക്കുമ്പോള്‍
അതിലിങ്ങനെ എഴുതിയിരുന്നു
ഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട
ഓരോ അസ്ഥിയും നഗ്നവും
രക്തക്കറ പുരണ്ടതുമാണ്

മേരു പർവതത്തിലോ, ഹിമാലയത്തിലോ
ഗില്ലറ്റിൻ മൂർച്ചയുള്ള ചിതറിയ മഞ്ഞു പാളികള്‍
നമ്മുടെ അഴിഞ്ഞു പോയ ശരീരങ്ങളിൽ
പതിച്ചതായി അറിയുക
നാവുകൾ, ചുണ്ടുകൾ, ഞരമ്പുകൾ,
സിരകൾ, ചെന്നായ ചിലന്തികൾ
മാത്രമുള്ള ഓര്‍മ്മയെ പങ്കിടുക

മരിച്ചിട്ടും നിന്റെ ഹൃദയം
സന്തോഷത്താൽ നിറഞ്ഞിരിക്കുന്നുവെങ്കില്‍
എങ്കില്‍, ആ ഹൃദയത്തെക്കുറിച്ച് എന്നോട് പറയുക
നമ്മുക്കത് ആർസെനിക് രുചിയുള്ള
ഓർമ്മകളായ്  ആഴത്തിൽ കുഴിച്ചിടാം
ഭൂമിയിലേക്ക് താണു വന്ന
ഇടിമിന്നലുകള്‍
അവളുടെ കഴുത്തില്‍ പല്ലടയാളമുണ്ടാക്കി

3.
നമ്മള്‍ പുറപ്പെട്ട സായാഹ്നം 
ഓർക്കുന്നുണ്ടോ?
മരുഭൂമികൾ ഇവിടെ കിടക്കുമ്പോൾ
മറുവശത്ത് ജലം ഒഴുകുന്നുണ്ടായിരുന്നു
ഒരു വശത്ത് പച്ച മരങ്ങളുടെ നിഴൽ,
കൊടുങ്കാറ്റുകൾ ഇവിടെ നിശബ്ദത പാലിക്കുന്നു
നിനക്കുമെനിക്കും കടന്ന് പോകാനുള്ള വഴി

നമ്മളൊരു ശൂന്യമായ സ്ലേറ്റാണ്,
നമ്മളിപ്പോള്‍ ജനിച്ചവരാണ്‌
നമ്മള്‍ ദുർബലമായ തൊണ്ണൂറ് വയസ്സുള്ള വൃദ്ധര്‍
നമ്മുടെ ചർമ്മം മിനുസമാർന്നതെങ്കിലും
ചിരി വരകളും സ്ട്രെച്ച് മാർക്കുകളും ഉണ്ട്.
നമ്മള്‍ ധൈര്യമുള്ളവരും ഭയചകിതരുമാണ്
ഓർമയുള്ളവരും അശ്രദ്ധരുമാണ്
നിറയെ വിടവുള്ള വായാണ് നമ്മുടെ
വിറയ്ക്കുന്ന കൈകള്‍ കൊണ്ട്
നമ്മള്‍ തിരിച്ച് പോകാന്‍
കപ്പലിന്റെ പായ് വിടര്‍ത്തുന്നു 

വേർപിരിയൽ സമ്മാനമായി
സ്നേഹം കൊണ്ടു പോക്കാന്‍ കഴിയുമോ?
അത് ഒരു തൂവാലയിൽ
പൊതിഞ്ഞെടുക്കാന്‍ പറ്റുമോ
ഇന്ന് രാത്രി നിങ്ങൾക്ക്
മാത്രം അവകാശപ്പെട്ടതാണ്,
നിങ്ങൾക്ക് അതിന്റെ ഹൃദയം
പര്യവേക്ഷണം ചെയ്യാനാകും

കൂടെയുള്ളൊരാള്‍ മരിക്കുമ്പോള്‍
കൂടെ തന്നെ മരിച്ചു പോണമെന്ന്
തോന്നുന്നൊരു പ്രണയമായിരുന്നതെന്ന് നമ്മളറിയും
നിന്നെയുമെന്റെയും ചുട് പറ്റിയ വാക്കുകളൊക്കെയും
ജലഖബറില്‍ മുങ്ങിയിരിക്കുന്നു.
അവയ്ക്ക് ഇനി ആരൊരു മീസാന്‍ കല്ലു നാട്ടും

അതിനാല്‍ , അതിനാല്‍ മാത്രം
ഇതൊരു പ്രണയകഥയും
സങ്കീർണ്ണമായ നുണയുമാണ്,

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...