Tuesday, September 4, 2018

തോറ്റു പോയവരുടെ കഥ കൂടെ കേള്‍ക്കുമോ

പ്രളയം കഴിഞ്ഞുള്ള
വരള്‍ച്ച കാലമാണ്
എന്നാലും 
ഇന്നു രാവിലെ മുതല്‍ 
കാലാവസ്ഥ പ്രവചനത്തിനു
വിപരീതമായി 
മഴ പെയ്യുന്നുണ്ട് ഇവിടെ

ഉരുള്‍ പൊട്ടുമെന്നൊക്കെ 
പറഞ്ഞു മെസേജുകള്‍ 
വരുന്നുണ്ട് പിന്നെയും 
നിന്റെ അടയാളം പേറുന്ന
നിരവധി സാധനങ്ങളുണ്ട് 
ഒരീച്ച പറന്ന് നടക്കുന്നു
ശവം മണക്കുന്നുണ്ടാവണമതിനു

പകര്‍ച്ചപ്പനി പോലെ 
എന്തോ ഉള്ള്‌
വിറപ്പിക്കുന്നുണ്ട് 
തുറന്ന് നോക്കാന്‍ 
പേടിച്ച് വച്ചിരിക്കുന്ന
പൊട്ടിക്കാത്ത കത്ത്
പോലെ ഞാനിരിക്കുന്നു

ഞാന്‍ സങ്കടപെട്ടിരിക്കുകയാണ്
എപ്പോഴും മാറി വരുന്ന മൂഡ് ആണ്
ആര്‍ക്കുമെന്ന് ഇഷ്ടമില്ലേ 
എന്നൊക്കെയാണ്
കരുതുന്നത്
പക്ഷേ എനിക്ക് ഇന്നെ ഉമ്മ വക്കണം 
നീ മുഖം അടുപ്പിക്കുമ്പോള്‍,  
കൊത്ത് കൂടാന്‍ വരുമ്പോള്‍,  
ഒന്നിനും സമ്മതിക്കാതെ 
നിന്നെയും നീ ഒളിപ്പിക്കുന്ന 
എല്ലാറ്റിനേയും കടിച്ചു പറിക്കണം 
നിന്റെ പ്രാവുകളോടു കുറുകണം 
നിനക്കിതൊന്നും മനസിലാവുന്നില്ലെങ്കില്‍ 
ഒരു ദ്വിഭാഷിയെ കൂട്ടുമോ
പോട്ടെ ഇതൊന്നുമല്ലെങ്കിലും 
നിന്റെ നേര്‍ത്ത കൈ തണ്ടിലെ
രോമങ്ങളോട് ചോദിക്ക്
കുഞ്ഞി കുഞ്ഞി മറുകിനോടും 

എപ്പോഴും കടത്തില്‍ ആയ ഒരാള്‍ 
നാളെ തരാം എന്ന 
കള്ള വാക്കില്‍ മേടിക്കുന്ന
കടമാണ്

മരിച്ചിട്ടുണ്ട്, അറിയാം 
എന്നാലും അല്‍പ നേരം കൂടെ
ഒരിത്തിരി നേരം കൂടെ
നിന്നോട് സംസാരിക്കണം 
വഴക്കിടണം 
പിന്നീട് ചോര പൊടിയുമെങ്കിലും 
വഴക്കിട്ടതിന്റെ വാശിയില്‍ 
മരിച്ച് പോവണമെനിക്ക്

അല്ല ഇതൊന്നും നീ
ഓര്‍ക്കണമെന്ന് പറയുന്നതല്ല
ഒരല്പം സ്നേഹത്തോടെ 
എന്നെ ഓർമ്മിക്കുമോ
ഞാനെന്റെ ഓർമ്മയിൽ
എവിടെയും പോവാതെ നിന്നെ  
വച്ചിരിക്കുന്നതു പോലെ.

നമ്മുടെ മീന്‍ 
അതിന്റെ നീല ഞൊറികള്‍ 
കൊണ്ട്  നീന്തുന്നു
നിന്റെ കൈവെള്ളയില്‍,  
ജലത്തില്‍ 

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...