പകുതി കത്തിപ്പോയ ഒരു ആത്മഹത്യ
കുറിപ്പിന്റെ അവസാന വരികളാണ്
നിങ്ങളീ വായിക്കാന്‍ പോകുന്നതെല്ലാം
പല വഴികള്‍ ഞാനാലോചിക്കുന്നു
ഒരു ഷോട്ട് ഗണ്‍ കൊണ്ട്
തൊണ്ടക്കുഴിയില്‍ അമര്‍ത്തി
കാഞ്ചി വലിക്കുക
ഇലകളതിന്റെ മരം കൊഴിക്കും പോലെ
മുഷിഞ്ഞ് കൂറ കുത്തിയ ജനാല
കര്‍ട്ടനില്‍ കുരുക്കുക
അത്ര ആഴമുള്ള ജലത്തിന്റെ ആഴത്തില്‍
ഏകാന്തതയുടെ ജല വഴിയില്‍ മുങ്ങുക
ഉടലില്‍ മിടിക്കുന്ന ജല/മണല്‍ ഘടികാരത്തെ
തല്ലിപ്പൊട്ടിക്കുക
രാത്രിയുടെ അന്ത്യ യാമങ്ങളിലും ഉറങ്ങാത്ത
കൂമന്റെ കണ്ണ് കുത്തിപ്പൊട്ടിക്കും പോലെ
ആ അമ്പയക്കുക.. തറഞ്ഞ് കയറട്ടെ
ഇതൊന്നുമല്ല
തെമ്മാടിക്കുഴിയില്‍ വളരാന്‍ പോകുന്ന
കടും നിറമുള്ള ചെമല പൂക്കളെ
കുറിച്ചോര്‍ത്താണ്
അതില്‍ വന്നിരിക്കാന്‍ ഭയക്കുന്ന'
നിന്റെ പൂമ്പാറ്റകളെ കുറിച്ചോര്‍ത്താണ്
ഒറ്റയ്ക്ക് പറക്കുന്ന
നിമിഷ ജീവികളെ കുറിച്ചോര്‍ത്താണ്
യാത്ര പോവുകയാണ്
എന്നെഴുതിയ കത്തിലെ
അവസാന വരിയല്ല
നടന്നു തളര്‍ന്ന് ഒരാള്‍ക്ക്
ജലം പകര്‍ന്ന് കൊടുക്കുന്നതും
അയാള്‍ കുടിക്കുന്നതും ..
ഒരു ചൊല്‍ കവിത പോലെ
നീ കേള്‍ക്കുന്നുവെന്നേയുള്ളൂ
പൂമ്പാറ്റകള്‍ അവരിങ്ങനെ
മരിച്ചയാളെ കുറിച്ച് പാടും
ഈ വിലാസത്തില്‍ അങ്ങനെ ഒരാളില്ലെന്ന്
തെര്യപ്പെടുത്തിയാലും കത്തുകള്‍ വരും
പുരാതനമായ വടുക്കളില്‍
പുതിയ ചായം തേക്കും
പക്ഷേ മരിച്ചവര്‍
വെറുതെ മരിച്ചവരല്ല
ആത്മഹത്യ ചെയ്തവര്‍
അവര്‍ ആണും പെണ്ണുമെന്നില്ലാതെ
പോള്‍ക്ക ഡോട്ടിട്ട കടും നിറത്തിലെ
നീളന്‍ പാവാടയില്‍ അറിയാത്ത
ഏതോ പാട്ടില്‍ വട്ടം ചുറ്റും
ഒറ്റക്കിരിക്കുന്ന.. സ്നാനപ്പെടുത്തിയ..
പേരോര്‍ക്കാത്ത എന്നോടാണോ
കാഞ്ചി വലിക്കുമ്പോള്‍ ലക്ഷ്യം തെറ്റിയ
കുരിക്കിയ തുണി പിഞ്ചിപ്പോയ
ജലം കരക്കെത്തിച്ച
എന്നോടോ..
ചോദ്യമൊന്നുമില്ലാതെ നിനക്ക് ചെയ്യാവുന്ന
ഒരു കാര്യമുണ്ട്
ഒരുമ്മ വയ്ക്കാം ..
ഒടുക്കത്തെ ഉമ്മ
ഇന്നും കത്തൊന്നുമില്ലയെന്ന്
പരാതി പറഞ്ഞിരിക്കുന്ന
ചുളുഞ്ഞി ചുരുങ്ങിയിരിക്കുന്ന
ഒരു വൃദ്ധന്റെ കവിളില്‍
അത്ര സ്നേഹത്തോടെ ഒരുമ്മ
പ്രാര്‍ത്ഥിക്കാതെ വയ്യെന്ന് തോന്നുമ്പോള്‍
മുട്ടു കുത്തുന്ന പോലെ..
അവസാനമായി..
ഇനിയൊരിക്കലും കാണിലെന്ന
ആധിയില്‍ കത്തിക്കാനായ്
ആംബുലന്‍സിലേക്ക് കയറ്റുന്ന
മൃതമായ ഒന്നിലെന്ന മേല്‍
നെഞ്ചിൽ കൈകൾ പിണച്ചുവയ്കുമ്പോള്‍
Subscribe to:
Post Comments (Atom)
മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം
1. തണുത്തുറഞ്ഞ കടലില്‍ പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...
-
വര്‍ഷങ്ങളായി പൂട്ടി കിടക്കുന്ന വീടിന്റെ മണമാണ് നിനക്കിപ്പോള്‍ നിന്റെ മുറി മുഷിഞ്ഞ ദിവസങ്ങള്‍ വലിച്ചെറിഞ്ഞ അടിയുടുപ്പുകള്‍ ധരിച്ച ദിവസങ്ങള്‍...
-
നമുക്ക് ഏറ്റവും പ്രിയമുള്ളൊരാളുടെ കൈ വിരല്‍ ആള്‍ക്കൂട്ടത്തില്‍ വിട്ടിട്ടുണ്ടോ ഏറ്റവും പ്രിയമുള്ളൊരാളുടെ പിന്നില്‍ നിന്ന് അത്രയുമാ...
-
ഒട്ടിക്കുകയും മുഷിയുമ്പോള്‍ പറിച്ച് മാറ്റിയൊട്ടിക്കുകയും ചെയ്യുന്ന ബാന്‍ഡ് ഐഡുകളാവുന്നു നാം പരസ്പരം .. ഒരു മുള്‍ക്കാട് കടക്കുമ്പോള്‍ ...
No comments:
Post a Comment